
ഇരവിപുരം :- മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. വാഹനത്തിനു സൈഡ് കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് പിടിയിലായത്. വടക്കേവിള കൊച്ചു കാവഴികത്തു നാദിർഷ (26) യാണ് പിടിയിലായ പ്രതി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരവിപുരം സ്വദേശി സെയ്ദലി സുഹൃത്തായ ബിലാലിനോടൊപ്പം പോളയത്തോടു നിന്നും മോട്ടോർ സൈക്കിളിൽ പള്ളിമുക്ക് ഭാഗത്തേക്ക് പോകുന്നതിനിടയിൽ, പിറകെ വന്ന പിക്കപ്പ് വാൻ ഹോൺ മുഴക്കുകയും തുടർച്ചയായുള്ള ഹോൺ മുഴക്കലിൽ മോട്ടോർ സൈക്കിൾ വശത്തേക്ക് ഒതുക്കകയും ചെയ്തുവെന്നും, സൈക്കിൾ വശത്തേക്ക് ഒതുക്കി നിർത്തിയ സമയം പിക്കപ്പ് വാനിലെ ഡ്രൈവർ ആയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഇരയുടെ മൊഴി. ആക്രമണത്തിൽ സെയ്ദലിയുടെ മുതുകിൽ ആഴത്തിനു കുത്തേൽക്കുകയും തോളെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു.
തുടർന്ന് ഇയാൾ ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ പിടികൂടിയത്. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജയേഷ്, സക്കീർ, സി പി ഓ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




